നിമിഷപ്രിയ
file image
ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ 2017 മുതൽ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തീവ്ര ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.
ഉന്നതതല ഇടപെടലിലൂടെ വധശിക്ഷ തടയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അധികൃതര്‍ പറയുന്നു. ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്.
പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്‍റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് നിമിഷപ്രിയയുടെ കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, ചില മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയുള്ള അറിവ് മാത്രമാണുള്ളതെന്നും നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞു. "യെമന്‍ പൗരന്‍റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ട്", അദ്ദേഹം പറയുന്നു.
എന്നാൽ, ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായി യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറയുന്നു. ഉത്തരവ് നടപ്പാക്കുന്നത് തടയുന്നതിന് വ്യാഴാഴ്ച തലാലിന്‍റെ കുടുംബത്തെ നേരിൽ കാണുമെന്നും വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ഏകവഴി കുടുംബത്തിന്‍റെ മാപ്പാണെന്നും അദ്ദേഹം അറിയിച്ചു.