അതുൽ ലിമായെ
ഛത്രപതി സംഭാജി നഗർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കിടയാക്കിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭത്തെക്കുറിച്ച് രാജ്യത്തെ യുവാക്കൾ ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി അതുൽ ലിമായെ. ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇത്തരം പ്രക്ഷോഭങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജി നഗറിൽ ആർഎസ്എസിന്‍റെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്.
ഏതു പ്രക്ഷോഭത്തെയും ഒറ്റപ്പെട്ടതെന്നോ താത്കാലികമെന്നോ വിലയിരുത്തുന്നതിനു പകരം യുവാക്കൾ അതു രൂപം കൊളളുന്ന പ്രക്രിയ, പ്രവർത്തന ശൈലി, പിന്തുണയ്ക്കുന്നത് ആരൊക്കെ, പ്രത്യയശാസ്ത്ര പശ്ചാത്തലം എന്നിവയെല്ലാം പഠിക്കണം. അഭിജിത് ദീപ്കെയുടെ സിജെപി രൂപംകൊള്ളുന്നത് ഓൺലൈനിലാണ്. ആദ്യ രണ്ടുമൂന്നു ദിവസം വലിയ ഇതു വലിയ തരംഗമുണ്ടാക്കി. ജൂൺ ആറിന് ഇന്ത്യയിലെത്തിയ ദീപ്കെ ഏഴിന് പ്രക്ഷോഭത്തിനു തുടക്കമിട്ടു. അന്നു മുതൽ ജൂൺ 19 വരെ രാജ്യത്തെ വിവിധ നഗരങ്ങളിൽ ദീപ്കെ സന്ദർശനം നടത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
എന്നാൽ, ജൂൺ 20ന് ജന്തർമന്തറിൽ സമരം തുടങ്ങിയപ്പോൾ കഥ മാറി. ഇതെങ്ങനെ സംഭവിച്ചുവെന്നാണു പരിശോധിക്കേണ്ടത്. വിവിധ തലങ്ങളിലാണ് അവർക്കു പിന്തുണ കിട്ടിയത്. വിദ്യാർഥി പ്രക്ഷോഭമായതുകൊണ്ടു തന്നെ ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവ ഇതിൽ പങ്കുചേർന്നു. മനുഷ്യാവകാശ സംഘടനകൾ, ആദിവാസി- വനിതാ അവകാശങ്ങളുടെ പേരിൽ പ്രവർത്തിക്കുന്നവർ, മുസ്‌ലിം- ക്രൈസ്തവ വിഭാഗങ്ങൾ, കർഷകർ, തൊഴിലാളികൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ ഇതിന്‍റെ ഭാഗമായി.
വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്ന ഇവരെയെല്ലാം ആരാണ് ഒരുമിപ്പിച്ചത്? ഈ പ്രവർത്തന പദ്ധതി തിരിച്ചറിഞ്ഞാലേ പ്രക്ഷോഭത്തിന്‍റെ യഥാർഥ ലക്ഷ്യം അറിയാനാകൂ. പ്രക്ഷോഭത്തിലെ പ്രസംഗങ്ങൾ, മുദ്രാവാക്യങ്ങൾ, പങ്കെടുത്തവരുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ചാൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. എന്തുകൊണ്ടാണ് ഇവിടെ ചിലയിടങ്ങളിൽ ഹിന്ദു വിരുദ്ധ ശബ്ദം ഉയർന്നത്. ചിലയിടങ്ങളിൽ ദേശവിരുധ മുദ്രാവാക്യം ഉയർന്നു. പ്രക്ഷോഭത്തിൽ പെട്ടെന്നെങ്ങനെ ഇടത് ആശയങ്ങൾ ശക്തമായി. ഒരു വിദ്യാർഥി പ്രക്ഷോഭം എങ്ങനെ ചില രാഷ്‌ട്രീയ പാർട്ടികളുടെ താത്പര്യങ്ങളോടു ചേർന്നു.
രാജ്യത്തുടനീളം സമാനമായ പ്രവർത്തനങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഏകോപനം എങ്ങനെയാണ് സാധ്യമാക്കിയത്? ഈ പ്രസ്ഥാനം എങ്ങനെയാണ് വ്യാപിപ്പിക്കുകയും വിദേശങ്ങളിൽ പോലും പിന്തുണ നേടിയെടുക്കുകയും ചെയ്തത്? ഭാരതീയ സംസ്കാരം സ്ത്രീകളെ അമ്മയായി കാണാനാണു പഠിപ്പിക്കുന്നത്. എന്നാൽ, ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ കണ്ട ഭാഷയും പെരുമാറ്റവും ഇതിന് വിരുദ്ധമായിരുന്നു. ഭാവിയിലെ ജനാധിപത്യം നിർണയിക്കുന്നത് പാർലമെന്‍റ മാത്രമല്ല, തെരുവുകളുമാണെന്നു യോഗേന്ദ്ര യാദവ് പറഞ്ഞതും ശ്രദ്ധിക്കണമെന്ന് അതുൽ ലിമായെ.
ഇന്ത്യ വികസിതവും ശക്തവുമായ രാജ്യമായി മാറാൻ യുവാക്കളുടെ ഊർജം ശരിയായ പാതയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. അതിന് അവരിൽ ദേശഭക്തിയും സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്വവുമുണ്ടാകണമെന്നും അതാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അതിൽ ലിമായെ പറഞ്ഞു.