മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വസതിയുടെ സുരക്ഷാചുമതലയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുംബൈ പൊലീസ് കോൺസ്റ്റബിളായ ഗണേഷ് റയത്തേ (41) ആണ് മരിച്ചത്. മുംബൈയിൽ സൽമാൻ ഖാന്‍റെ ഗാലക്സി അപ്പാർട്ട്മെന്‍റിന് പുറത്ത് സുരക്ഷാചുമതല വഹിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ മറ്റു പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയിൽ നിന്നുള്ള വധഭീഷണികളെ തുടർന്ന് സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ചതിനു പിന്നാലെയാണ് സുരക്ഷാസംഘത്തിലെ പൊലീസുകാരന്‍റെ മരണം. മഹാരാഷ്ട്ര മുൻ മന്ത്രിയും അടുത്ത സുഹൃത്തുമായിരുന്ന ബാബ സിദ്ദിഖിയുടെ വധത്തെ തുടർന്ന് 2004ൽ സൽമാൻ ഖാന്‍റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു. സിദ്ദിഖിയുടെ വധത്തിന്‍റെ ഉത്തരവാദിത്വവും ലോറൻസ് ബിഷ്ണോയി സംഘമാണ് ഏറ്റെടുത്തത്. ബാബ സിദ്ദിഖിയുടെ വധത്തിനു മുൻപ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം സൽമാൻ ഖാന്‍റെ വസതിയ്ക്ക് നേരെ വെടിവയ്പ്പ് നടത്തുകയും ചെയ്തിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ടവരാണ് വെടിവയ്പ്പ് നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.