സുപ്രീം കോടതി
ന്യൂഡൽഹി: ജൂലൈ 20ന് ഡൽഹിയിൽ നടന്ന 'സൻസദ് ചലോ' പ്രതിഷേധ മാർച്ചിന്‍റെ സംഘാടകർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി ഈ ആഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ഈ ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് സമ്മതിച്ചു.
സർക്കാർ പ്രതിഷേധക്കാരോട് വളരെ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെങ്കിലും പ്രതിഷേധത്തിന്‍റെ സംഘാടകർ ഇപ്പോഴും സമൂഹത്തിൽ വിദ്വേഷവും സംഘർഷവും വളർത്തുന്ന തരത്തിൽ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകൾ നടത്തുകയാണെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജൂലൈ 20ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ്, എഫ്ഐആർ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ രാജ്യവ്യാപകമായി ഏകീകൃത നയം രൂപീകരിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ജൂലൈ 20ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചിരുന്നു.