കേരളത്തിന് എയിംസ്; കേന്ദ്ര സംഘം വൈകാതെയെത്തും
ഡൽഹി: കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലഭിക്കുമെന്ന് ഏറെക്കുറെ തീരുമാനമായി. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരുമായി ചര്‍ച്ച നടത്തി ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അനുകൂല നിലപാട് നേടിയെടുത്തു എന്നാണ് സൂചന. എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായാണ് കെ.വി. തോമസ് ചര്‍ച്ച നടത്തിയത്.
കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ ചര്‍ച്ചയില്‍ കേരള ഹൗസ് അഡീഷണല്‍ റസിഡന്‍റ് കമ്മിഷണര്‍ ചേതന്‍ കുമാര്‍ മീണയും തോമസിനൊപ്പമുണ്ടായിരുന്നു. കേന്ദ്രം പുതിയതായി അനുവദിക്കുന്ന നാല് എയിംസുകളിൽ ഒരെണ്ണമാണ് കേരളത്തിനു ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിക്കുന്ന സ്ഥലം കോഴിക്കോടാണ്.
എയിംസ് അനുവദിക്കുന്നതിനു മുൻപ്, നിര്‍ദേശിക്കുന്ന സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം എത്തി അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, റോഡ് - റെയ്‌ല്‍ - വ്യോമ ഗതാഗത സൗകര്യം, ദേശീയപാതകളുമായുള്ള സാമീപ്യം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തും.
ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിനു തൊട്ടുപിന്നാലെ പരിശോധനാ സംഘമെത്തും എന്നാണ് സീനിയര്‍ സെക്രട്ടറി നല്‍കിയ ഉറപ്പെന്ന് കെ.വി. തോമസ് പറഞ്ഞു.
എയിംസ് സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ.വി. തോമസ്. ഇതു കൂടാതെ, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്‌നോളജിക്കും 3 മെഡിക്കല്‍ കോളെജുകൾക്കും നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളെജുകള്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുകയെന്നും കെ.വി. തോമസ് അറിയിച്ചു.