ജാഗ്വാർ ഫൈറ്റർ ജെറ്റ്
file image
ന്യൂഡൽഹി: രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റുൾപ്പെടെ രണ്ട് മരണം. മറ്റൊരാൾക്ക് പരുക്കേറ്റതായും വിവരമുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വർ യുദ്ധവിമാനം തകർന്നുവീണത്. രാജസ്ഥാനിലെ സൂറത്ത്ഗഡ് വ്യോമസേനാ താവളത്തിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്. വിമാനം പൂർണമായും കത്തിനശിച്ചു. തകർന്ന വിമാനം ഒറ്റ സീറ്റുള്ളതാണോ ഇരട്ട സീറ്റുള്ളതാണോ എന്നതിൽ വ്യക്തതയില്ല. പരിശീലനപ്പറക്കലിനിടെ അപകടമുണ്ടായതാകാം എന്നാണ് പ്രഥാമിക വിവരം.
അതേസമയം, ഈ വർഷം സംഭവിക്കുന്ന മൂന്നാമത്തെ ജാഗ്വാർ യുദ്ധവിമാന അപകടമാണിത്. മാർച്ച് 7 ന് ഹരിയാനയിലെ പഞ്ച്കുലയിലും ഏപ്രിൽ 2 ന് ഗുജറാത്തിലെ ജാംനഗറിന് സമീപവും വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാനം തകർന്നുവീണിരുന്നു.