രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം വരുന്നു; നടപടികളാരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനുള്ള നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി സംസ്ഥാന സിഇഒമാർക്ക് നിർദേശം നൽകി.ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം.
2002-ലെ പട്ടികയെ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം സമയമാണ് കണക്കാക്കുന്നത്. 2002-ലെ പട്ടികയിലുള്ളവർക്ക് പേര് നിലനിർത്താൻ പുതിയ രേഖകൾ വേണ്ട, അതിനു ശേഷം പേരുചേർത്ത 2025 ലെ പട്ടികയിലുള്ളവർ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കണം. കമ്മിഷന്‍റെ പട്ടികയിലുള്ള 11 രേഖകൾക്കൊപ്പം ആധാർ കാർഡും പരിഗണിക്കുന്നതായിരിക്കും.
പട്ടിക പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കാമെങ്കിലും ബൂത്തുലെവൽ ഓഫീസർമാർ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. കേരളത്തിൽ എല്ലാവർക്കും ആധാർ കാർഡുണ്ട്. മറ്റേതെങ്കിലും രേഖ ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ 15 ദിവസത്തിനകം നൽകാം.
പുതുതായി പേരുചേർക്കുന്നവരും രേഖകൾ സമർപ്പിക്കണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യുമറേഷൻ ഫോറം പൂരിപ്പിച്ചു നൽകണം. ഫോറം വോട്ടർപട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരുചേർക്കുന്നതിനൊപ്പം ഒഴിവാക്കാനും മാറ്റാനും അവസരമുണ്ട്.