സമോസ വാങ്ങാനായി ട്രെയിൻ നിർത്തിയെന്ന് ആരോപണം; അസംബന്ധമെന്ന് റെയിൽവേ
ഇന്ദോർ: മധ്യപ്രദേശ് ഇന്ദോറിന് സമീപം സമോസ വാങ്ങാൻ മാത്രമായി ട്രെയിൻ നിർത്തിയതായി ആരോപണം. വിഡിയോ ഉൾപ്പെടെയാണ് പ്രചരിക്കുന്നത്. എന്നാൽ ഇതു തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും തീർത്തും അസംബന്ധമാണെന്നും വെസ്റ്റേൺ റെയിൽവേ അധികൃതർ വ്യക്തമാക്കി. ട്രാക്കിന് സമീപത്തുള്ള ഒരു കടയ്ക്കരികിലായി ട്രെയിൻ നിർത്തുന്നതും റെയിൽവേ യൂണിഫോം ധരിച്ച ഒരാൾ കടയിൽ നിന്ന് സമോശ വാങ്ങി ലോകോ പൈലറ്റിന്‍റെ കാബിനിലേക്ക് കയറുന്നതുമായ വിഡിയോയാണ് പ്രചരിക്കുന്നത്. സമോസ വാങ്ങാൻ വേണ്ടി മാത്രമായാണ് ട്രെയിൻ അവിടെ നിർത്തിയതെന്നാണ് വിഡിയോക്കൊപ്പം പ്രചരിക്കുന്നത്.
വിഡിയോയിൽ ഉള്ളത് യാത്രക്കാർക്കു വേണ്ടിയുള്ള ട്രെയിൻ അല്ലെന്നും ചരക്കു തീവണ്ടിയാണെന്നുമാണ് രത്ലാം റെയിൽവേ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫിസർ മുകേഷ് കുമാർ വ്യക്തമാക്കുന്നത്. തെറ്റിദ്ധാരണാ ജനകമായ വിഡിയോ പരചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് റെയിൽവേ.
വിഡിയോ വിവാദമായതിനു പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയെന്നും റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുന്നോട്ടു പോകുന്നതിനായുള്ള സിഗ്നൽ ലഭിക്കാഞ്ഞതിനെത്തുടർന്നാണ് ട്രെയിൻ നിർത്തിയിട്ടത് എന്നുമാണ് മുകേഷ് കുമാർ വ്യക്തമാക്കുന്നത്. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നയാളല്ല പകരം റിസർവ് അസിസ്റ്റന്‍റ് ലോകോ പൈലറ്റാണ് പുറത്തേക്കിറങ്ങി ഭക്ഷണം വാങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.