അമരാവതി: സർക്കാർ സേവനങ്ങൾ വാട്സാപ്പ് വഴിയാക്കാൻ ഒരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. വ്യാഴാഴ്ച മുതൽ 161 സേവനങ്ങൾ വാട്സാപ്പ് വഴി ലഭ്യമാകും. സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുക്കേണ്ടെന്ന് സാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, മുനിസിപ്പൽ ഡിപ്പാർട്മെന്‍റുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, എപിഎസ്ആർടിസി, റെവന്യു, അണ്ണ കാന്‍റീൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ വാട്സാപ്പിലൂടെ ലഭ്യമാകുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും.
സൈബർ കുറ്റവാളികൾക്ക് ജനങ്ങളുടെ ഡേറ്റ ചോരാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കണമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
സൈബർ സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വാട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനായി 2024 ഒക്റ്റോബറിൽ ആന്ധ്ര സർക്കാർ മെറ്റയുമായി കരാർ ഒപ്പിട്ടിരുന്നു. വ്യാഴാഴ്ച ഐടി മന്ത്രി നാരാ ലോകേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.