ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ ചെന്നൈ പൊലീസ് കമ്മിഷണർക്കെതിരേ നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡോ. അരുൺ ഐപിഎസിന് എതിരേയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കേസിന്‍റെ എഫ്ഐആർ ചോർന്നതിനെ തുടർന്നാണ് പൊലീസ് കമ്മിഷണർക്കെതിരേ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വനിതാ ഐപിഎസ് ഉദ‍്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം രൂപികരിക്കാൻ കോടതി നിർദേശിച്ചു.
ഡിസംബർ 23 നായിരുന്നു അണ്ണാ സർവകലാശാല ക‍്യാംപസിലെ രണ്ടാം വർഷ വിദ‍്യാർഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക‍്യാംപസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്.
കേസിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖരനെ (37) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു വിദ‍്യാർഥിനിയുടെ മൊഴി. എന്നാൽ സിസിടിവിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നാണ് കണ്ടെത്തൽ. ക‍്യാംപസിനുള്ളിലുള്ള മുപ്പതോളം സിസിടി പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.