അനുരാഗ് ഠാക്കൂർ | കനിമൊഴി
ന്യൂഡൽഹി: ചന്ദ്രനിൽ ആദ്യം കാലു കുത്തിയത് ഹനുമാനാണെന്ന ബിജെപി എംപി അനുരാഗ് ഠാക്കൂറിന്‍റെ പ്രസ്താവനക്കെതിരേ ഡിഎംകെ രംഗത്ത്. ശാസ്ത്രം പുരാണമല്ലെന്നും കുട്ടികളുടെ മനസിൽ തെറ്റായ വിവരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും കനിമൊഴി എംപി പ്രതികരിച്ചു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി വിമർശിച്ചു.
രാജ്യത്തിന്‍റെ ഭാവി കൈകളിലുള്ള കുട്ടികളോട് ഇത്തരം തെറ്റായ വസ്തുകകൾ പറയരുത്. ഇത് വളരെ അസ്വസ്ഥത നിർഞ്ഞതാണ്. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതല്ല പുരോഗതി. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും വേർതിരിച്ചറിയുന്നതിൽ നിന്ന് വിദ്യാർഥികളെ തടയുന്ന പരാമർശങ്ങൾ ശരിയല്ലെന്നും കനിമൊഴി പ്രതികരിച്ചു.
ആദ്യം ചന്ദ്രനിൽ കാലുകുത്തിയത് അമെരിക്കൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ് അല്ല, ഹനുമാൻ ആണെന്നായിരുന്നു ബഹിരാകാശ ദിനത്തിൽ അനുരാഗ് ഠാക്കൂർ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കവെയായിരുന്നു ഠാ ക്കൂറിന്‍റെ പരാമർശം. ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍,’ എന്ന അടിക്കുറുപ്പോടെ അനുരാഗ് താക്കൂർ ഇതിന്‍റെ വീഡിയോ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.