ഒമ്പതു വയസു മുതൽ സ്വന്തം മുടി തിന്നു; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോഗ്രാം തലമുടി
ന്യൂഡൽഹി: ഇരുപതു വയസുള്ള യുവതിയുടെ വയറ്റിൽ നിന്ന് ഒന്നര കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് നീക്കം ചെയ്ത് ഡോക്റ്റർമാർ. 11 വർഷം തുടർച്ചയായി യുവതി സ്വന്തം മുടി തിന്നുന്നത് പതിവായിരുന്നുവെന്നാണ് ഡോക്റ്റർമാർ പറയുന്നത്. ട്രിക്കോഫാഗിയ എന്ന മാനസികാവസ്ഥയാണ് മുടി തിന്നാൻ കാരണം. ഒമ്പത് വയസു മുതൽ കഴിച്ച മുടിയെല്ലാം വയറ്റിൽ ദഹിക്കാതെ കൂടിക്കിടക്കുകയായിരുന്നു.
കടുത്ത വയറുവേദവ, ഛർദി എന്നിവ നിരന്തരമായി അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് യുവതി മണിപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പണ്ടു മുതലേ വിശപ്പ് കുറവായിരുന്നുവെന്നും ക്ഷീണവും ഭാരക്കുറവും പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ വലിയ മുടിക്കെട്ട് കണ്ടെത്തിയത്. അന്നനാളം മുതൽ ചെറുകുടലിന്‍റെ തുടക്കം വരെ നീണ്ടു കിടക്കുകയായിരുന്നു മുടിക്കെട്ട്.
മനുഷ്യരുടെ മുടി സാധാരണ രീതിയിൽ ദഹിപ്പിക്കാൻ ആമാശയത്തിന് സാധിക്കാറില്ല. നിരന്തരമായി മുടി തിന്നാൻ തുടങ്ങിയതോടെ അവ കൂടിക്കിടന്ന് കട്ട പിടിച്ചു. അതോടെ ഭക്ഷണം കഴിക്കാൻ ഇടമില്ലാത്ത അവസ്ഥയായി. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മണിപ്പാൽ ആശുപത്രി ചെയർമാൻ ഡോ. സന്ദീപ് അഗർവാൾ പറയുന്നു. 1.16 കിലോഗ്രാം വരുന്ന മുടിയാണ് നീക്കം ചെയ്തത്.
മുടി തിന്നുന്ന ശീലമുള്ളവർ അതു തുറന്നു പറയുക പതിവില്ല. അതു കൊണ്ടു തന്നെ തിന്നുന്ന മുടിയെല്ലാം വയറ്റിൽ കെട്ടിക്കിടന്ന് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ മറ്റാരും അറിയാറുമില്ലെന്ന് ഡോക്റ്റർമാർ പറയുന്നു.