അയോധ‍്യ രാമക്ഷേത്രം
file
ലഖ്നൗ: അയോധ‍്യ രാമക്ഷേത്ര കൊള്ളയിൽ അടുത്ത മാസം അവസാനത്തോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം. 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് അവർ പറയുന്നത്. കേസിന്‍റെ വിവിധ വശങ്ങൾ അന്വേഷിച്ചു കഴിഞ്ഞതായി സീനിയർ പൊലീസ് സുപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.
സിബിഐയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഐജി പി. കിരൺ എസ് ആണ് എസ്ഐടിയുടെ ചെയർമാനെന്നും എസ്ഐടി കേസിൽ പ്രത‍്യേക അന്വേഷണം നടത്തുന്നില്ലെന്നും ഗ്രോവർ മാധ‍്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തെ നിരീക്ഷിച്ചുവരുകയാണെന്നും ആവശ‍്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രമുഖ വ‍്യക്തിയും നിയമനടപടിക്ക് വിധേയനായിട്ടില്ലെന്നാണ് ക്ഷേത്ര വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ശ്രീരാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് മുൻ അംഗമായിരുന്ന അനിൽ മിശ്രയുടെ പങ്കിനെ പറ്റി എസ്ഐടി നിരവധി ചോദ‍്യങ്ങൾ ഉയർത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ജൂൺ 25ന് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 8 പേർ ഇതിനോടകം കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത സഹായി ടിന്നു യാദവ് , സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ മിശ്ര, മനീഷ് യാദവ്, കരുണേഷ്, ലവ്കുശ് മിശ്ര, അനുകൽപ്, അവിനാശ് ശുക്ല എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. റിമാൻഡിലായ 8 പ്രതികളെയും പൊലീസ് ചോദ‍്യം ചെയ്തിരുന്നു. ജൂലൈ 27ന് കേസ് അന്വേഷിക്കാൻ ഐജിപി കിരൺ എസ്. നേതൃത്വം നൽകുന്ന നാലംഗ പ്രത‍്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.