ന്യൂഡൽഹി: അയോധ്യക്ക് അടുത്ത പ്രദേശങ്ങളിലുള്ളവർ തത്കാലത്തേക്ക് രാമക്ഷേത്ര ദർശനം നീട്ടിവയ്ക്കണമെന്ന് രാമക്ഷേത്ര ട്രസ്റ്റിന്‍റെ അഭ്യർഥന.
പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് എത്തുന്നവർ അയോധ്യയിലേക്ക് കൂടി വരുന്നതാണ് അനിയന്ത്രിതമായ തിരക്കിനു കാരണം. ഈ സാഹചര്യത്തിൽ അടുത്തുള്ളവർ 15-20 ദിവസത്തേക്ക് യാത്ര മാറ്റിവയ്ക്കാനാണ് ട്രസ്റ്റിന്‍റെ ആഹ്വാനം.
കുംഭമേളയിലെ മുഖ്യ സ്നാനം നടത്തുന്നത് മൗനി അമാവാസി ദിവസമായ ജനുവരി 29നാണ്. ആ ഒറ്റ ദിവസം പത്ത് കോടി ആളുകൾ കുംഭമേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ പതിനേഴു ദിവസത്തിനിടെ ആകെ എത്തിയവരുടെ എണ്ണം 15 കോടിയാണ്.
കുംഭമേള ഫെബ്രുവരി 26 വരെ തുടരുമെങ്കിലും മുഖ്യ സ്നാനത്തിനു ശേഷം തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ളിൽ 40-45 കോടി ആളുകൾ സന്ദർശിക്കുമെന്നും കരുതുന്നു.