ബദരിനാഥ് ക്ഷേത്രം
ഡെറാഡൂൺ: ബദരിനാഥ് ക്ഷേത്രത്തിൽ നടന്ന സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് ഒരാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ക്ഷേത്ര കമ്മിറ്റി ജീവനക്കാരനായ പ്രമോദ് നൌടിയാലിനെയാണ് ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നിലവിൽ ചോദ‍്യം ചെയ്തു വരുകയാണെന്ന് ചമോലി പൊലീസ് സുപ്രണ്ട് സുർജിത് സിങ് പൻവാർ പറഞ്ഞു.
ശ്രീ ബദരിനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ജീവനക്കാരനായിരുന്ന ഇയാൾക്കെതിരേ നേരത്തെ ആരോപണം ഉയർന്ന സാഹചര‍്യത്തിൽ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരേയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട‍്യാ ശരിയാണെന്ന് ബികെടിസിയുടെ നാലംഗ അന്വേഷണ സമിതിയും കണ്ടെത്തിയിരുന്നു. ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് കൂടിയായിരുന്നു ഇയാൾ.
ഇതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന് സോഷ‍്യൽ മീഡിയയിൽ ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഈ വിഷയം ശ്രദ്ധ പിടിച്ചു പറ്റിയത്. അന്വേഷണം നടത്തണമെന്ന് ആവശ‍്യപ്പെട്ട് ഭൈരവ് സേന എന്ന സംഘടനയാണ് പരാതി നൽകിയിരുന്നത്. അയോധ‍്യ ക്ഷേത്ര കൊള്ളയ്ക്ക് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും സംഭാവന കൊള്ള നടന്നത്.