സോനു നിഗം
ബംഗളൂരു: സംഗീത പരിപാടിക്കിടെ വിവാദ പ്രസ്താവന നടത്തിയ ഗായകൻ സോനു നിഗമിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ പൊലീസ്. കേസിൽ മൂന്നു തവണ പൊലീസ് സോനുവിന് നോട്ടീസ് അയച്ചെങ്കിലും ഹാജരാവാതെ വന്നതോടെയാണ് ഹൈക്കോടതിയിലേക്ക് കടക്കാൻ പൊലീസ് തീരുമാനിച്ചത്.
ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് കത്തെഴുതാനും പൊലീസ് പദ്ധതിയിടുന്നുണ്ട്. കന്നഡ രക്ഷണ വേദികെ ബംഗളൂരു സിറ്റി ജില്ലാ പ്രസിഡന്‍റ് എ. ധർമരാജിന്‍റെ പരാതിയിൽ ബംഗളൂരു ആവലഹള്ളി പൊലീസാണ് കേസെടുത്തത്.
ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളെജിൽ ഏപ്രിൽ 25നു നടത്തിയ സംഗീത പരിപാടിക്കിടെയാണ് സോനു നിഗം വിവാദ പ്രസ്താവന നടത്തിയത്. സോനുവിനോട് വിദ്യാർഥികൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടിരുന്നു. ''കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്‍റെ കാരണം'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതിന്‍റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ കന്നഡ വികാരത്തെ സോനു പഹൽഗാമുമായി താരതമ്യപ്പെടുത്തിയെന്നും, ഈ പ്രസ്താവന അനാവശ്യമായ താരതമ്യമായിരുന്നു എന്നും ആരോപണമുയരുകയായിരുന്നു.
എന്നാൽ, കന്നഡ ഗാനം ആലപിക്കാൻ നാലഞ്ചു വിദ്യാർഥികൾ തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്നും അന്ന് സോനു നിഗം വിശദീകരിച്ചിരുന്നു. ചുരുക്കം ചിലരുടെ പ്രവൃത്തികൾക്ക്, എല്ലാ കന്നഡിഗരെയും കുറ്റപ്പെടുത്താനാവില്ലെന്നും സോനു നിഗം പറഞ്ഞിരുന്നു.