പിടികൂടിയ മൂർഖൻ പാമ്പ്
ജയ്പുർ: കന്നുകാലികൾക്കുള്ള തീറ്റ ശേഖരിക്കുന്നതിനിടെ രാജസ്ഥാൻ സ്വദേശിക്ക് പാമ്പ് കടിയേറ്റു. മൂർഖൻ പാമ്പിന്‍റെ കടിയേറ്റയാളുടെ കുടുംബം കടിച്ച പാമ്പിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. 35 കാരനായ ബിജേന്ദ്ര യാദവിനാണ് പാമ്പ് കടിയേറ്റത്. വ‍്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഇതിനു പിന്നാലെ കടിച്ച പാമ്പുമായി ഗ്രാമവാസികൾ ആശുപത്രിയിലെത്തി. രാജസ്ഥാനിലെ ബെഹ്റോർ ജില്ലയിലെ മഞ്ചൽ വില്ലേജിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
കന്നുകാലികൾക്കുള്ള തീറ്റ എടുക്കുകയായിരുന്നു ബിജേന്ദ്ര യാദവ്. ഇതിനിടെ ചാക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന മൂർഖൻ പാമ്പ് കാൽവിരലിൽ കടിക്കുകയായിരുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങളും സമീപവാസികളും ഓടിയെത്തി ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ വച്ച് ഏത് ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്ന് അറിയാൻ പാമ്പിന്‍റെ ചിത്രം കാണിക്കാൻ അധികൃതർ ബിജേന്ദ്ര യാദവിന്‍റെ കുടുംബത്തോട് ചോദിച്ചതായി റിപ്പോർട്ടുകളുണ്ട്.
പാമ്പിന്‍റെ ചിത്രം കുടുംബം കാണിച്ചു കൊടുത്തിരുന്നു. ഇതേ സമയം ഗ്രാമവാസികളും കുടുംബവും പാമ്പിനെ പിടികൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂർഖൻ പാമ്പിനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന വാർത്ത പരന്നതോടെ രോഗികളിൽ പരിഭ്രാന്തി പരന്നു. മറ്റു അപകടങ്ങൾ ഒഴിവാക്കാൻ ചാക്കിൽ നിന്നും പ്ലാസ്റ്റിക് പാത്രത്തിലേക്ക് പാമ്പിനെ മാറ്റി. ചികിത്സ ആരംഭിച്ചതായും ബിജേന്ദ്രയുടെ അവസ്ഥ നിരീക്ഷിച്ചു വരുകയാണെന്നും ഡോക്റ്റർ ആദർശ് അഗർവാൾ പറഞ്ഞു.