അവസാന ശ്വാസത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! ചിത്രം എഐ നിർമിതം!!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നൊരു ചിത്രമുണ്ട്. മധ്യപ്രദേശ് ബോട്ടപകടത്തിന്‍റേതെന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. "മരണത്തിലും കുഞ്ഞിനെ മാറോട് ചേർത്ത് പൊങ്ങിക്കിടക്കുന്ന ഒരമ്മ" കാണുന്നവരുടെ നെഞ്ചുലയ്ക്കുന്ന ചിത്രമാണിത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ സത്യാവസ്ഥ മറ്റൊന്നാണ്.
സംഭവം നടന്നതാണെങ്കിലും ചിത്രം എഐ നിർമിതമാണെന്നാണ് ജവൽപൂർ കലക്റ്റർ അറിയിക്കുന്നത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച എഐ ചിത്രമാണിത്. അപകടത്തിൽ പെട്ട് മരിച്ച അമ്മയുടെയും മകന്‍റേയും ചിത്രമല്ലിതെന്നും കലക്റ്റർ വ്യക്തമാക്കി.
ബോട്ടപകടത്തിൽ മരിച്ച 9 പേരിൽ ഉൾപ്പെട്ടവരാണ് ഈ അമ്മയും മകനും. നാലു വയസുകാരനായ മകനെ നെഞ്ചോട് ചേർത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ പിതാവിനും മകൾക്കും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു.
നർമദാനദിക്ക് സമീപം നർമത ദർഗയ്ക്ക് സമീപമാണ് വ്യാഴാഴ്ച ബോട്ടപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. 9 പേരാണ് അപകടത്തിൽ മരിച്ചത്. 24 പേരെ രക്ഷപ്പെടുത്തി.