file image
ന്യൂഡൽഹി: അഞ്ചുകൊല്ലമോ അതിലധികമോ ശിക്ഷ അനുഭവിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി സമിതി (JPC) ക്ക് വിട്ടു. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കും.
പാർലമെന്‍റിന്‍റെ ഇരു സഭകളിലേയും അംഗങ്ങൾ ചേർന്നതാണ് ജെപിസി. അതിനാൽ തന്നെ ജെപിസി റിപ്പോർട്ട് ഉപദേശക സ്വഭാവമുള്ളതല്ല. അവ സർക്കാർ പാലിക്കണമെന്ന നിബന്ധനയില്ല എന്നതിനാൽ ബില്ലിന്‍റെ ഭാവി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കില്ല.
ഭരണഘടനാ ബിൽ(130ാം ഭേദഗതി), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാർ ബിൽ(ഭേദഗതി), ജമ്മു ആൻഡ് കശ്മിർ റിഓർഗനൈസേഷൻ ബിൽ (ഭേദഗതി)എന്നിവയാണ് പാർലമെന്‍റിൽ അവതരിപ്പിച്ചത്. ഇതിൽ ഭരണഘടനാ ബില്ലിൽ ആണ് പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു. ശക്തമായ പ്രതിഷേധത്തിനിടെ ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിന്‍റെ പകർപ്പ് പ്രതിപക്ഷം കീറിയെറിയുകയും അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനു പിന്നാലെ സഭ പിരിഞ്ഞു.