നടി രന്യ റാവു
ബംഗളുരൂ: 102 കോടി രൂപയുടെ സ്വർണകടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിനെതിരേ ഇഡി കുറ്റപത്രം. ഒരു വർഷത്തിനിടെ 127 കിലോയിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. ബംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രന്യ റാവുവിനെ കൂടാതെ സഹായി തരുൺ കൊണ്ടൂരു, സ്വർണവ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരേയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രന്യ റാവുവിന്‍റെ രണ്ടാനച്ഛനാണ്. കഴിഞ്ഞവർഷം ബംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് രന്യ പിടിയിലായത്. ദുബായിൽ നിന്നുള്ള 15 ദിവസത്തിനിടയിലെ നാലാമത്തെ യാത്രയായതിനാൽ രന്യ നിരീക്ഷണത്തിലായിരുന്നു. വിമാനത്താവളത്തിന് പുറത്തുകടക്കാൻ ഏതാനും അടി മാത്രം ബാക്കിയുള്ളപ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും ധരിപ്പും 14.2 കിലോ സ്വർണമാണ് അന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടിരൂപയും കണ്ടെടുത്തു. ഒരു കിലോ സ്വർണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം വരെയാണ് രന്യ കമ്മീഷനായി വാങ്ങിയിരുന്നത്. സ്വർണം വിറ്റുകിട്ടുന്ന പണം ഹവാല ചാനലുകൾ വഴിയാണ് കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിലാണ് നടി കഴിയുന്നത്.