ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാനെ സഹായിച്ചു; തുറന്നു സമ്മതിച്ച് ചൈന
Representative image
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന് സാങ്കേതിക സഹായം നൽകിയെന്നു സമ്മതിച്ച് ചൈന. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനിലെ (എവിക്) എൻജിനീയർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയ്ക്കുവേണ്ടി യുദ്ധവിമാനങ്ങൾ നിർമിക്കുന്ന സ്ഥാപനമാണ് എവിക്.
ഓപ്പറേഷൻ സിന്ദൂറിന്‍റെ ഒന്നാം വാർഷികത്തിൽ ഈ അഭിമുഖത്തിലെ വിശദാംശങ്ങൾ സൗത്ത് ചൈന മോണിങ് പോസ്റ്റ് എന്ന പത്രത്തിലൂടെയാണു പുറത്തുവന്നത്. പാക്കിസ്ഥാന് ചൈന സഹായം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ബീജിങ് ഇതുവരെ ഇക്കാര്യം സമ്മതിച്ചിരുന്നില്ല. പാക്കിസ്ഥാനു സഹായം നൽകിയതായി എവിക്സിന്‍റെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഷാങ് ഹെങ് പറഞ്ഞു.
ഏറ്റുമുട്ടൽ നടക്കുമ്പോൾ പാക് സൈനിക താവളങ്ങളിൽ നിന്ന് യുദ്ധവിമാനങ്ങളുടെ ഇരമ്പലും വ്യോമാക്രമണ മുന്നറിയിപ്പുകളും ഞങ്ങൾ കേട്ടു. ചൈനീസ് നിർമ്മിത ജെ-10സിഇ യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരേ ഉപയോഗിച്ചത്. ഈ വിമാനങ്ങൾ യുദ്ധമുഖത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈനീസ് എൻജിനീയർമാർ നേരിട്ട് മേൽനോട്ടം വഹിച്ചുവെന്നാണ് ഇവർ വെളിപ്പെടുത്തിയത്.വിമാനങ്ങളുടെ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടി പാക് സൈനികർക്കൊപ്പം പ്രവർത്തിച്ചെന്നും ഇയാൾ പറഞ്ഞു. ചൈനീസ് യുദ്ധവിമാനത്തെ തങ്ങളുടെ കുട്ടി എന്നു വിശേഷിപ്പിച്ച മറ്റു എൻജിനീയർ ഷു ഡാ ജെ 10സിഇ യുദ്ധവിമാനങ്ങൾ വലിയ പരീക്ഷണമാണു നേരിട്ടതെന്നും അതിൽ വിജയിച്ചെന്നും അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ ചൈനീസ് പ്രതിരോധ സാമഗ്രികളെയാണ് പാക്കിസ്ഥാൻ പ്രധാനമായും ആശ്രയിച്ചത്. ബ്രഹ്മോസ് ഉൾപ്പെടെ മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനവും 9 വ്യോമതാവളങ്ങളും തകർന്നിരുന്നു. 11 യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തി.