അഭിജീത് ദിപ്കെ
മുംബൈ: മഹാരാഷ്ട്രയിലെ ടെറ്റ് ചോദ‍്യപേപ്പർ ചോർന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. സർക്കാരിന്‍റെ പരാജയമാണിതെന്ന് വീണ്ടും തെളിയിച്ചെന്നും കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും അഭിജീത് ആവശ‍്യപ്പെട്ടു.
പരീക്ഷകൾ സംഘടിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിതെന്നും അഭിജീത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ‍്യം നീറ്റ്. ഇപ്പോഴിതാ മഹാരാഷ്ട ടെറ്റ് പരീക്ഷ ചോദ‍്യപേപ്പർ ചോർന്നതു മൂലം അവസാന നിമിഷം പരീക്ഷ മാറ്റിവച്ചു.
2017 മുതൽ അധ‍്യാപകരും വിദ‍്യാർഥികളും ടെറ്റ് തട്ടിപ്പുകളെ പറ്റി നിലവിളിക്കുന്നുണ്ടെങ്കിലും ഈ സംവിധാനം പരിഹരിക്കുന്നതിന് പകരം യുവാക്കളെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് അധികാരികൾ ആഗ്രഹിക്കുന്നതെന്നും സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും ബിജെപിക്ക് ഒരു പരീക്ഷ പോലും നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളെയും എംഎൽഎമാരെയും എംപിമാരെയും വേട്ടയാടാനും മാത്രമെ അവർക്ക് കഴിയുകയുള്ളൂവെന്നും അഭിജീത് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടിൽ ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദിറിൽ ജൂൺ 20 മുതൽ സിജെപി കുത്തിയിരുപ്പ് സമരം നടത്തിവരുകയാണ്. ജൂൺ 28 മുതൽ പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും നിരാഹാര സമരം ആരംഭിക്കുമെന്നും വ‍്യക്തമാക്കിയിട്ടുണ്ട്.