സേലം: സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ ഒമ്പതാംക്ലാസുകാരനാണ് മരിച്ചത്. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടക്കുന്നത്. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ വിദ്യാർഥികൾ തമ്മില്‍ സ്‌കൂള്‍ബസില്‍വച്ച് സീറ്റിനെച്ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടെ കണ്ടഗാരുവിന്റെ നെഞ്ചില്‍ സഹപാഠി ഇടിക്കുകയായിരുന്നു. അടിയേറ്റ കുട്ടി ഉടനെ ബസിനുള്ളില്‍ തലയിടിച്ച് വീഴുകയും ബോധരഹിതനാവുകയുമായിരുന്നു.
ഡ്രൈവര്‍ ഉടന്‍ ബസില്‍ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരേ കേസെടുക്കുകയും പ്രതിഷേധം ഭയന്ന് പെലീസ് സ്‌കൂളിന് പൊലീസ് കാവലും ഏർപ്പെടുത്തി.