അഭിജീത് ദിപ്കെ
ന്യൂഡൽഹി: അഭിജിത് ദീപ്കെയുടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിളർന്നു. മുൻ വൊളന്‍റിയർ മനീഷ് ബ്രഹ്മഭട്ടിന്‍റെ നേതൃത്വത്തിൽ സിജെപി (ഡെമൊക്രറ്റിക്) എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. യഥാർഥ പ്രക്ഷോഭകരെ തഴഞ്ഞ് പാർട്ടിയെ "ടീം കെജ്‌രിവാളാക്കി' മാറ്റുകയാണു ദീപ്കെ എന്നാരോപിച്ചാണു ബ്രഹ്മഭട്ടിന്‍റെ നേതൃത്വത്തിലുള്ള നീക്കം.
"മുൻപ് എഎപിക്കൊപ്പം പ്രവർത്തിച്ചിരുന്നവരാണ് ഇപ്പോൾ സിജെപിയുടെ നേതൃത്വത്തിൽ ബഹുഭൂരിപക്ഷവും. ബിജെപിയെ എതിർക്കുക എന്നതിൽ മാത്രമാണ് ഇവർക്കു താത്പര്യം''- ബ്രഹ്മഭട്ട് പറഞ്ഞു.
വിമതരുടെ ആരോപണങ്ങളോട് സിജെപിയോ ദീപ്കെയോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞമാസം ആദ്യം ദീപ്കെയുടെ വസതിയിൽ സിജെപിയുടെ കോർ കമ്മിറ്റി യോഗം നടക്കുന്നുവെന്ന് അറിഞ്ഞ് മനീഷ് ബ്രഹ്മഭട്ട് ഗുജറാത്തിൽ നിന്നു ഛത്രപതി സംഭാജിനഗറിലെത്തിയിരുന്നു. ജന്തർമന്തറിലെ സമരത്തിൽ സജീവമായി പങ്കെടുത്ത തങ്ങളെ യോഗത്തിൽ പങ്കെടുപ്പിച്ചില്ലെന്ന് ഭട്ടും രാഹുൽ പാണ്ഡ്യയും ദീപ്കെയുടെ വസതിക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജന്തർ മന്തർ സമരത്തിൽ സജീവമായിരുന്ന ഭട്ടും പാണ്ഡ്യയും ആരോഗ്യം മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.