കാജൽ
ന്യൂഡൽഹി: ഡൽഹിയിൽ വനിതാ കമാൻഡോയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി. 27കാരിയായ കാജൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അൻകുർ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരിക്കുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു യുവതി.
ഡൽഹി പൊലീസ് കോൺസ്റ്റബിളായ കാജൽ സ്പെഷ്യൽ വെപൺസ് ആൻഡ് ടാക്റ്റിക്സിലെ കമാൻഡോ ആയിരുന്നു. ഡൽഹിയിലെ ധ്വാർകർ മോറിലെ വീട്ടിലാണ് യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്. കാജലിനെ അങ്കുർ ഡംബലുകൊണ്ട് ആക്രമിക്കുകയും തല വാതിലിൽ ഇടിക്കുകയുമായിരുന്നു. ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി.
സ്ത്രീധനത്തിന്‍റെ പേരിൽ അങ്കുർ കാജലിനെ ആക്രമിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആക്രമണം നടന്ന ദിവസം രാത്രി 10ന് കാജലിന്‍റെ സഹോദരൻ നിഖിലിനെ അങ്കുർ വിളിച്ചിരുന്നു. സഹോദരിതന്നോട് വഴക്കിടുകയാണ് എന്ന് പറഞ്ഞാണ് വിളിച്ചത്. അങ്കുറിന്‍റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് വാങ്ങിയ കാജൽ എന്താണ് നടന്നതെന്ന് വിശദീകരിച്ചു. എന്നാൽ അതുകേട്ട് പ്രകോപിതനായ അങ്കുർ ഫോൺ പിടിച്ചു വാങ്ങിയ ശേഷം കോൾ റെക്കോർഡ് ചെയ്യാനും സഹോദരിയെ കൊല്ലാൻ പോവുകയാണെന്നും നിഖിലിനോട് പറഞ്ഞു. പിന്നീട് കാജലിന്‍റെ കരച്ചിലാണ് നിഖിൽ കേൾക്കുന്നത്. തുടർന്ന് കോൾ കട്ടായി. അഞ്ച് മിനിറ്റിന് ശേഷം അങ്കുർ തന്നെ വിളിച്ച് സഹോദരിയെ കൊലപ്പെടുത്തിയെന്നും വന്ന് ശവശരീരം എടുത്തുകൊണ്ട് പൊയ്ക്കൊള്ളാനും പറയുകയായിരുന്നു. താൻ അർധരാത്രിയോടെ ഡൽഹിയിൽ എത്തിയപ്പോഴേക്കും കാജലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കാജലിന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് 25ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹരിയാന ഗനൗർ സ്വദേശിയായ കാജൽ 2022ലാണ് രാജൽ ഡൽഹി പൊലീസിൽ കോൺസ്റ്റബിളായി ജോലിക്ക് പ്രവേശിക്കുന്നത്. തുടർന്ന് കമാൻഡോ പരിശീലനം നേടുകയായിരുന്നു. ഇരുവരുടേയും പ്രണയവിവാഹമാണ്. ഒന്നര വയസുള്ള മകനുമുണ്ട്.