ഷമ മുഹമ്മദ്, രോഹിത് ശർമ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ തടിയനെന്ന് ആക്ഷേപിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്‍റെ ട്വീറ്റ് വിവാദമാകുന്നു. ഒരു കായിക താരത്തെ അപേക്ഷിച്ച് രോഹിത് ശർമ തടിയനാണ്. അദ്ദേഹം ഭാരം കുറയ്ക്കേണ്ടതുണ്ട്. അതു മാത്രമല്ല ഇന്ത്യ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മോശം ക്യാപ്റ്റനാണ് അദ്ദേഹമെന്നാണ് ഷമ എക്സിൽ കുറിച്ചിരുന്നത്. തൊട്ടു പുറകേ ബിജെപി ഇതിനെതിരേ രംഗത്തെത്തി. ഷമ രോഹിത് ശർമയെ ബോഡി ഷെയിം ചെയ്തുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
വിമർശനം കടുത്തതോടെ ഷമ പോസ്റ്റ് പിൻവലിച്ചു. എന്നാൽ താൻ ഒരു കായികതാരത്തിന്‍റെ ഫിറ്റ്നെസിനെക്കുറിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചതെന്നും അതു ബോഡി ഷെയിമിങ്ങ് അല്ലായെന്നും ഷമ പറയുന്നു. കായികതാരങ്ങൾ ഫിറ്റ് ആയിരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ രോഹിത് ശർമയ്ക്ക് അൽപം തടി കൂടുതലാണെന്ന് എനിക്കു തോന്നി. അതു പറയാൻ എനിക്ക് അവകാശമുണ്ട്. അതാണ് ജനാധിപത്യം. അതിന്‍റെ പേരിലാണ് തനിക്കെതിരേ ആക്രമണം നടക്കുന്നതെന്നും ഷമ ആരോപിച്ചു.
ഞായറാഴ്ച നടന്ന ഇന്ത്യ- ന്യൂസിലാൻഡ് മത്സരത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഷമയുടെ പരാമർശം.
രാഹുൽ ഗാന്ധിയുടെ കീഴിൽ 90 തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട പാർട്ടിയാണ് രോഹിത് ശർമയെ കുറ്റം പറയുന്നതെന്നാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചത്. ഡൽഹിയിൽ മാത്രം 6 തവണ ഡക്ക് ആയി. അതു കൂടാതെ 90 തെരഞ്ഞെടുപ്പുകളിലും തോറ്റു. രോഹിത്തിന് മികച്ച ട്രാക്ക് റെക്കോഡ് ആണുള്ളതെന്നും ഷെഹ്സാദ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച ഇന്ത്യ ചൊവ്വാഴ്ച ഓസ്ട്രേലിയയുമായി സെമി ഫൈനലിൽ മത്സരിക്കും.