വമ്പൻ പരാജയത്തിനിടയിലും കോൺഗ്രസിന് ആശ്വാസം: ഉപതെരഞ്ഞെടുപ്പുകളിൽ വിജയം
ഹൈദരാബാദ്: ബിഹാറിലെ വമ്പൻ പരാജയത്തിനിടെ കോൺഗ്രസിന് ആശ്വാസമായി ഉപതെരഞ്ഞെടുപ്പ് വിജയങ്ങൾ. തെലുങ്കാനയിലെ ജൂബിലി ഹിൽസിലും രാജസ്ഥാനിലെ ആന്തയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസ് വിജയം നേടിയത്.
ആന്തയിൽ കോൺഗ്രസ് സ്ഥാനാർഥി മനോജ് ജെയിൻ ഭായ 15,612 വോട്ടുകൾക്കാണ് ബിജെപിയുടെ മോർപാൽ സുമനെ പരാജയപ്പെടുത്തിയത്. മുൻ മന്ത്രി കൂടിയായ പ്രമോദ് ഭായ 69,571 വോട്ടുകൾ നേടിയപ്പോൾ 53,959 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് നേടാനായത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ കൻവർ ലാൽ മീണ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ആന്തയിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
ജൂബിലി ഹിൽസിൽ 24,729ന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വി മിന്നും വിജയം സ്വന്തമാക്കിയത്. ഭാരത് രാഷ്ട്ര സമിതിയുടെ മഗന്ദി സുനിത ഗോപിനാഥ് 74,259 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി ദീപക് റെഡ്ഡി ലങ്കലയ്ക്ക് മൂന്നാം സ്ഥാനത്തിൽ ഒതുങ്ങേണ്ടിവന്നു. തന്നിൽ വിശ്വാസമർപ്പിച്ച് വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരോട് നവീൻ യാദവ് നന്ദി പറഞ്ഞു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഭരണത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് ബി മഹേഷ്കുമാറും പറഞ്ഞു.
ബി.ആർ.എസ് എം.എൽ.എ മാഗന്തി ഗോപിനാഥിന്റെ മരണത്തെതുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മുമ്പ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന പാർട്ടി പിന്നീട് ഭാരത് രാഷ്ട്ര സമിതിയായി മാറുകയായിരുന്നു. മഗാന്ദി ഗോപിനാഥിന്റെ ഭാര്യയാണ് നിലവിലെ സ്ഥാനാർഥിയായ സുനിത.