ചെന്നൈ: 'ഫെയ്ഞ്ചൽ' ചുഴലിക്കാറ്റ് ഇന്ന് (30/11/2024) ഉച്ചയ്ക്കു ശേഷം കര തൊടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്കു ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. തമിഴ്നാട് - തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യുന്നതിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജാഗ്രതയുടെ ഭാഗമായി ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ കനത്ത ജാഗ്രത നിര്‍ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. ബീച്ചുകളിലും അമ്യൂസ്മെന്‍റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.