'മൊൺത' ചുഴലിക്കാറ്റിന്‍റെ ശക്തിയേറുന്നു; ചൊവ്വാഴ്ച കനത്ത മഴ
പ്രതീകാത്മക ചിത്രം
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മൊൺത ചുഴലിക്കാറ്റിന്‍റെ ശക്തി ചൊവ്വാഴ്ച രാവിലെയോടെ വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിലൂടെ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തിയേറിയ ചുഴലിക്കാറ്റായി മാറും.
കാറ്റ് തീരം തൊടുന്നതിനൊപ്പം ഇടിമിന്നലോടു കൂടിയ കനത്ത മഴയും പ്രവചിച്ചിട്ടുണ്ട്. കാകിനട, കോനസീമ, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ബാപത്ന, പ്രകാശം , നെല്ലൂർ ജില്ലകളിൽ തിങ്കളാഴ്ച കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.
തീവ്ര ന്യൂനമർദം ശക്തിയാർജിച്ചതിനു പിന്നാലെ ഒഡീശയിലെ 30 ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.28,29 തീയതികളിലായി ഒഡീശയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതകളാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഒക്റ്റോബർ 30 വരെ അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ അടച്ചിടും. കടൽത്തീരങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. ഒക്റ്റോബർ 28 രാവിലെയോടെ ന്യൂനമർദം ശക്തിയേറിയ ചുഴലിക്കാറ്റായി തീരം തൊടുമെന്നാണ് പ്രവചനം, മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. മാൽക്കൻഗിരി, കോറാപുത്, റായാഗാഡ, ഗജപതി, ഗഞ്ജം എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീശയിലെ എല്ലാ തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒക്റ്റോബർ 29 വരെ കടലിൽ പോകരുതെന്ന് മീൻപിടിത്തക്കാർക്കും നിർദേശം നൽകി.