ഡൽഹിയിൽ 'കൃത്രിമ മഴ' പരീക്ഷണം പരാജയപ്പെട്ടു; കാരണമിതാണ്!
ന്യൂഡൽഹി: ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചൊവ്വാഴ്ച രണ്ടിടങ്ങളിലായി നടത്തിയ പരീക്ഷണമാണ് ഫലം കാണാതെ പോയത്. എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ നടത്തിയ ശ്രമത്തിന് ഒരു കോടിയിലധികം രൂപ ചിലവായതായാണ് കണക്കുകൾ.
സാധാരണയായി കൃത്രിമ മഴ പെയ്യിക്കാൻ 50 ശതമാനത്തിലധികം ഈർപ്പം ആവശ്യമാണ്. ഐഐടി കാൺപൂർ ആണ് പരീക്ഷണം നടത്തിയത്. 10–15 ശതമാനം ഈർപ്പമുള്ള സാഹചര്യങ്ങളിൽ ക്ലൗഡ് സീഡിങ് നടത്താൻ കഴിയുമോ എന്നായിരുന്നു പരീക്ഷണം.
ക്ലൗഡ് സീഡിങിന് ശേഷം നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ ലഭിച്ചതായി ഐഐടി കാൺപൂരിന്‍റെ റിപ്പോർട്ടിൽ പറയുന്നു. കാൺപൂരിനും മീററ്റിനും ഇടയിൽ രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തിയത്.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കൃത്രിമ മഴ (ക്ലൗഡ് സീഡിങ്) നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷണം വിജയകരമായാൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ദീർഘകാല പദ്ധതിക്ക് രൂപം നൽകാനാണ് സർക്കാർ തീരുമാനം.