ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ സംഘം ആസൂത്രണം ചെയ്തത് ഹമാസിന്‍റേതു പോലെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമെന്ന് കണ്ടെത്തൽ. എൻഐഎ സംഘമാണ് അന്വേഷണത്തിനിടെ നിർണായകമായ വിവരം കണ്ടെത്തിയത്. ജമ്മു കശ്മീർ സ്വദേശിയും ആക്രമണക്കേസിലെ പ്രതിയുമായ ഡാനിഷ് എന്നറിയപ്പെടുന്ന ജാസിർ ബിലാൽ വാനിയുടെ അറസ്റ്റിനു പിന്നാലെയാണ് ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഡൽഹിയിൽ ആക്രമണം നടത്തുന്നതിനു മുൻപ് 2023 ഒക്റ്റോബർ 7ന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയതിനു സമാനമായ ആക്രമണം ഡൽഹിയിൽ നടത്താനായിരുന്നു ഭീകരരുടെ ശ്രമം.
തിരക്കേറിയ പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തി പരമാവധി പേരെ ഇരകളാക്കാനായിരുന്നു ആദ്യ പദ്ധതി. ഹമാസ് അടക്കമുള്ള സംഘങ്ങൾ ഇതേ മാതൃകയാണ് പിന്തുടർന്നു വരുന്നത്. ഡൽഹിയിൽ സ്ഫോടനം നടത്തിയ സംഘത്തിന് സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നത് ഡാനിഷ് ആയിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഡ്രോണുകൾ ആക്രമണത്തിന് അനുയോജ്യമാം വിധം മോഡി ഫൈ ചെയ്യുന്നതിനായിരുന്നുശ്രമം. വലിയ ബാറ്ററികൾ ഘടിപ്പിച്ച് ഭാരമേറിയ ബോംബുകളുമായി പറക്കാനാകുന്ന വിധം ശക്തമായ ഡ്രോണുകൾ ഉണ്ടാക്കാൻ ഡാനിഷ് ശ്രമിച്ചിരുന്നു. ചെറിയ സായുധ ഡ്രോണുകൾ ഉണ്ടാക്കി ഡാനിഷിന് പരിചയമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.