ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആക്റ്റിവിസ്റ്റുകളായ ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ശനിയാഴ്ചയാണ് ഡൽഹി അഡിഷണൽ സെഷൻസ് കോടതി ജഡ്ജി സമീർ ബാജ്പേയി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
ഇരുവിഭാഗത്തിന്‍റെയും വാദം കോടതി കേട്ടിരുന്നു. എന്നാൽ ജാമ്യം നൽകാൻ തയ്യാറായില്ല. വിചാരണ ഇല്ലാതെ തടവിൽ പാർപ്പിക്കുന്നത് സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള കേസുകളിൽ പോലും ജാമ്യം നൽകുക എന്നതാണ് കീഴ്വഴക്കം എന്ന് മറ്റൊരു കേസിൽ മേയ് മാസത്തിൽ കോടതി നടത്തിയ പരാമർശം അടക്കം ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉമർ ഖാലിദ് നൽകിയ ഹർജി ജനുവരി അഞ്ചിന് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിച്ചത്.
ഷർജീൽ ഇമാമിന്‍റെ ജാമ്യാപേക്ഷയും സുപ്രീം കോടതി തള്ളിയിരുന്നു. പരമോന്നത കോടതി ജാമ്യം നിഷേധിച്ചിട്ട് ആറു മാസം കഴിഞ്ഞിട്ടും കേസിൽ ഗണ്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ലെന്നും ആറു വർഷമായി താൻ കസ്റ്റഡിയിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാം ഡൽഹി കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ കൂട്ടുപ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷഹാബ് അഹമ്മദ് എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേസിൽ പ്രഥമദൃഷ്യ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ചത്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനെയും ഷർജീൽ ഇമാം അടക്കമുള്ളവരെയും ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്.