രാജസ്ഥാനിലെ ഗൽതാജി ക്ഷേത്രത്തിൽ കുരങ്ങുകൾക്ക് ചർമ രോഗം
ജയ്പൂർ: മതപരമായ ആചാരത്തിന്‍റെ ഭാഗമായി മധുരം നൽകുന്നതിനെ തുടർന്ന് രാജസ്ഥാനിലെ കുരങ്ങുകളിൽ ഗുരുതരമായ ചർമ രോഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. ജയ്പൂരിലെ 'കുരങ്ങ് ക്ഷേത്രം' എന്നറിയപ്പെടുന്ന ഗൽതാജി ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികളാണ് ഇവിടെയുള്ള കുരങ്ങൾക്ക് മധുരം നൽകുന്നത്. ഇതേ തുടർന്ന് കുരങ്ങുകളിൽ ഹൈപ്പര്‍കെരാറ്റോസിസ് എന്ന ചർമ രോഗം പടർന്നുപിടിക്കുന്നുവെന്നാണ് വിവരം.
ക്ഷേത്ര പരിസരത്തെ ഒട്ടേറെ കുരങ്ങുകൾ ചർമം വിണ്ടുകീറൽ, രക്തം വമിക്കുന്ന മുറിവുകൾ, രോമം കൊഴിച്ചിൽ, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാൽ വലയുകയാണ്. 18ാം നൂറ്റാണ്ട് മുതലുള്ള തീർഥാടന കേന്ദ്രമാണ് ഗൽതാജി ക്ഷേത്രം. ലഡു, ബിസ്ക്കറ്റ്, ഐസ്ക്രീം തുടങ്ങിയവയാണ് വിശ്വാസികൾ കുരങ്ങുകൾക്ക് നൽകുന്നത്.
അമിതമായി മധുരം അടങ്ങിയതിനാൽ ഇത്തരം ഭക്ഷണങ്ങൾ കുരങ്ങുകൾക്ക് ദഹിക്കില്ലെന്നും രോഗങ്ങൾക്ക് ഇടയാക്കുമെന്നും വന്യജീവി വിദഗ്ധർ പറയുന്നു. ചർമരോഗം ഒരു കുരങ്ങിൽ നിന്ന് മറ്റൊരു കുരങ്ങിലേക്ക് പകരുമെന്നും അവർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ബോധവത്കരണം നടത്തുന്നുണ്ടെന്ന് റീജ്യണൽ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.