ഒന്നിലേറെ ഭാര്യമാരുള്ള സർക്കാർ ജീവനക്കാരെ പിരിച്ചു വിടാനും ആദ്യ ബജറ്റിൽ നിർദേശം നൽകി അസം ധനകാര്യ മന്ത്രി ജയന്ത മല്ല ബറുവ
ഗുവഹത്തി:ഒന്നിലധികം ഭാര്യമാർ ഉണ്ടെങ്കിൽ ഇനി അസമിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല. അസം സർക്കാരിന്‍റെ ആദ്യ ബജറ്റിലാണ് ഇതു സംബന്ധിച്ച നിർണായക പ്രഖ്യാപനം ഉണ്ടായത്. ഒന്നിലേറെ ഭാര്യമാരുള്ള സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നു പിരിച്ചു വിടാനും ബജറ്റിൽ നിർദേശമുണ്ട്. ഇത്തരം ഒരു പ്രഖ്യാപനത്തിലൂടെ സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് സംസ്ഥാന ധനമന്ത്രി ജയന്ത മല്ല ബറുവ തന്‍റെ കന്നി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീ ശാക്തീകരണവും ലിംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ബഹുഭാര്യാത്വം പുലർത്തുന്ന പുരുഷന്മാർക്ക് ഇനി മുതൽ ഒരു സർക്കാർ ക്ഷേമപദ്ധതിയുടെയും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
ബഹുഭാര്യാത്വം പുലർത്തുന്നതായി കണ്ടെത്തുന്ന സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ വ്യവസ്ഥ ചെയ്യുന്നതിനായി 1964ലെ അസം സർവീസ് നിയമഭേദഗതി വരുത്തും. ക്രിമിനൽ നിയമപ്രകാരം കുറ്റവാളിയായി ശിക്ഷിക്കപ്പെടുന്ന വ്യക്തികൾക്കും സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. സൽസ്വഭാവവും ഉത്തരവാദിത്ത ബോധവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.