"ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകം"; വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ
ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മിഷന് ഒരു പോലെയാണെന്നും ഏതു പാർട്ടിയിൽ നിന്നുള്ളവരായാലും കമ്മിഷൻ അതിന്‍റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിഹാറിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കാരവുമായി(എസ്ഐആർ) ബന്ധപ്പെട്ട് നടത്തിയ ആരോപണത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നൽകിയത്.
വോട്ടർ പട്ടികയിലെ പോരായ്മകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് സമഗ്ര വോട്ടർപട്ടികാ പരിഷ്കരണം നടപ്പാക്കിയത്. കരട് വോട്ടർ പട്ടിക തയാറാക്കിയപ്പോൾ എല്ലാ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്‍റുമാർ അക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വാതിലുകൾ എല്ലാവർക്കും ഒരു പോലെ തുറന്നിരിക്കുകയാണ്. യാഥാർഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടർമാർ കമ്മിഷനൊപ്പം നിൽക്കുമ്പോൾ കമ്മിഷന്‍റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യം ഉയർത്താൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷണർ വ്യക്തമാക്കി.