450 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ്; ഉത്തർ പ്രദേശ് അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്
ന‍്യൂഡൽഹി: ഉത്തർ പ്രദേശ്, പഞ്ചാബ്, ഡൽഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 8 വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്. 450 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി. സന്തോഷ് ഓവർസീസ് ലിമിറ്റഡ് എന്ന കമ്പനിയും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കമ്പനിയുടെ പ്രൊമോട്ടർമാർ അടക്കമുള്ളവരുടെ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. ബാങ്ക് കൺസോർഷ‍്യത്തിൽ നിന്നും 450 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന സിബിഐ കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണമാരംഭിച്ചത്.
വായ്പയായി ലഭിച്ച പണം കൃത്രിമ രേഖകളും വ‍്യാജ ഇടപാടുകളും വഴി വഴിതിരിച്ചുവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ഹവാല ഇടപാടുകാരെയും മറ്റ് കമ്പനികളെയും മറയാക്കിയായിരുന്നു വ‍്യാജ രേഖകൾ വഴി പണം കൈമാറിയത്.