എസി ഇനി 20 ഡിഗ്രി സെൽഷ്യസിൽ താഴെ പ്രവർത്തിപ്പിക്കാനാവില്ല; നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം
file image
ന്യൂഡൽഹി: എയർ കണ്ടീഷണറുകളുടെ പ്രവർത്തനത്തിന് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ എത്ര ചൂടു സമയത്തും എസിയുടെ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെ പോവാൻ പാടുള്ളതല്ലെന്നാണ് വിവരം. വൈദ്യുതി ലാഭിക്കുക, വർധിച്ചു വരുന്ന ഊർജ ആവശ്യം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളാണ് നിയന്ത്രണത്തിനു പിന്നിലെന്നാണ് വിവരം. വീടുകളിൽ മാത്രമല്ല, ഹോട്ടലുകൾ, കാറുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.
എസിയുടെ താപനില 20 ഡിഗ്രിക്കും 28 ഡിഗ്രിക്കുമിടയിൽ പരിമിതപ്പെടുത്തും. താപനില ക്രമീകരണങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ പരീക്ഷണമാണിതെന്ന് ഡല്‍ഹിയില്‍ ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി.
എസിയുടെ ഉപയോഗത്തിൽ വരുത്തുന്ന ചെറിയ മാറ്റം പോലും വലിയ തോതതിലുള്ള വൈദ്യുതി ലാഭമുണ്ടാക്കും. വേനൽക്കാലത്ത് പല വീടുകളിലും എസി 16 ഡിഗ്രി സെൽഷ്യസാവും. ഇതുവഴി 50 ഗിഗാ വാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് രാജ്യത്തിന്‍റെ പരമാവധി ലോഡിന്‍റെ അഞ്ചിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഉപയോഗം കൂടുന്നതുകാരണം ഉണ്ടാകുന്ന വൈദ്യുതി മുടക്കങ്ങളാണ് വേനല്‍ക്കാലത്ത് ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളികളിലൊന്നാണ്. ഇതിനെല്ലാം പരിഹാരമായാണ് പുതിയ നിർദേഗം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.