പിഎഫ് പെൻഷൻ; 11 ലക്ഷം അപേക്ഷ തള്ളി, തൊഴിലാളികൾ ആശങ്കയിൽ
ന്യൂഡൽഹി: പിഎഫ് പെൻഷനു വേണ്ടിയുള്ള 11 ലക്ഷം അപേക്ഷകൾ തള്ളി എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). 4 ലക്ഷം അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. 2025 ജൂലൈ 16 വരെയുള്ള കണക്കനുസരിച്ച് ലഭിച്ച 15.24 ലക്ഷം അപേക്ഷകളിൽ 98.5 ശതമാനം അപേക്ഷകളിലും നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്ര തൊഴിലൽ സഹ മന്ത്രി ശോഭ കരന്ത്‌ലജെ വ്യക്തമാക്കി. സുപ്രീം കോടതി നിർദേശത്തിനു പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിയത്.
11,01,582 അപേക്ഷകളാണ് തള്ളിയത്. ഇതിൽ ഏറെയും പുതുച്ചേരി, ചെന്നൈ മേഖലയിൽ നിന്നുള്ളതാണ്. ഇവിടെ നിന്ന് ലഭിച്ച 72,040 അപേക്ഷകളിൽ 63,026 അപേക്ഷകളും തള്ളി. ലക്ഷക്കണക്കിന് അപേക്ഷകൾ നിരസിച്ചത് തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്.
പെൻഷനുള്ള ശമ്പള പരിധി 15,000 രൂപയായി നിശ്ചയിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിയത്.