ജസ്പാൽ സിങ്
മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്‌ബീർ സിങ് ബാദലിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ജസ്പാൽ സിങ്ങിനെ ഒന്നിലധികം ഏജൻസികൾ മണിക്കൂറുകളോളം ചോദ‍്യം ചെയ്തു. എന്നാൽ ഇപ്പോഴും ആക്രമണത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിഹാംഗ് വിഭാഗത്തിൽപ്പെട്ട ആളാണ് കൃപാൺ ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിനു ശേഷം നഗരത്തിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഖ്ഭീർ സിങ് ചികിത്സയിലാണ്. കൊമേഴ്സ്, നിയമ ബിരുദങ്ങൾ നേടിയ പുനെ സ്വദേശിയാണ് പ്രതി ജസ്പാൽ സിങ് എന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ ചോദ‍്യം ചെയ്യലിനായി നാന്ദേത് പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഭീകരവാദ വിരുദ്ധ സേനയും(എടിഎസ്), ഇന്‍റലിജൻസ് ബ‍്യൂറോയും ലോക്കൽ പൊലീസിനൊപ്പം അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ടെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
പ്രതിയെ ചോദ‍്യം ചെയ്തു വരുകയാണെന്നും അത് ദീർഘ കാലം തുടരുമെന്നും സുഖ്‌ബീർ സിങ് സുഖമായിരിക്കുന്നുവെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും അവർ പറഞ്ഞു. ഭാരതീയ ന‍്യായ സംഹിതയിലെ സെഷൻ 109(1), 118(1), 121(2) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഗുരുദ്വാര മാതാ സാഹിബ് ദേവൻ ജി മുഗത്തിൽ 2 വർഷമായി ജോലി ചെയ്തുവരുകയായിരുന്നു ജസ്പാൽ സിങ്ങെന്നാണ് പൊലീസ് പറയുന്നത്.