സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി
ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ ഉൾപ്പെടെയുളളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് പറഞ്ഞ്, നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് ഏഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. എന്നാൽ, 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
18. 65 കോടി രൂപ മാത്രമാണ് ചിത്രത്തിനു ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അതിനാൽ വലിയ തുക നഷ്ടം വന്നു. അതുകൊണ്ടാണ് സിറാജിന് ബാക്കി തുക നൽകാതിരുന്നതെന്നും നിർമാതാക്കൾ വാദിക്കുന്നു.