മോദിയെ അധിക്ഷേപിച്ചത് 25കാരിയെന്ന് എഫ്ഐആർ; 15 വയസേ ഉള്ളൂവെന്ന് പെൺകുട്ടി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് 15കാരിക്കെതിരേ കേസ്. നോയ്ഡ പൊലീസാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് പിന്നീട് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എഫ്ഐആറിൽ പെൺകുട്ടിക്ക് 25 വയസാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തനിക്ക് വെറും 15 വയസ് മാത്രമേ ഉള്ളൂവെന്ന് പെൺകുട്ടി വിഡിയോയിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രിക്കെതിരേ മോശം വാക്കുകൾ ഉപയോഗിച്ചതിൽ മാപ്പപേക്ഷിച്ചു കൊണ്ടുള്ള വിഡിയോ ആണ് പെൺകുട്ടി പുറത്തു വിട്ടിരിക്കുന്നത്. ഇതെന്‍റെ ആദ്യത്തെയും അവസാനത്തെയും തെറ്റായി കണക്കാക്കണമെന്നും രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിച്ചവർക്കെതിരേ കേസ് എടുക്കരുതെന്ന നിബന്ധന ഉൾപ്പെടെ അംഗീകരിച്ചതോടെയാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാൽ രാജ്യത്ത് വിവിധയിടങ്ങളിലായി വിദ്യാർഥികൾക്കെതിരേ കേസെടുക്കുന്നതായി അറിയുന്നുണ്ടെന്നും വാഗ്ദാനം ലംഘിച്ചാൽ വീണ്ടും തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.