കർണാടകയ്ക്കു പിന്നാലെ ഡൽഹിയിലും കൂട്ടബലാത്സംഗത്തിനിരയായി വിദേശ വനിത; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ഹോട്ടലിൽ വിദേശ വനിത കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്.
ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി ഇയാളെ കാണാൻ പോയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ യുവതിയെ കാണാമെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, യുവതിക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമേ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളൂ. തനിക്ക് അങ്ങോട്ട് വന്ന് കാണാൻ സാധിക്കില്ലെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെത്തിയ യുവതി, മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. യുവതിയുടെ ക്ഷണപ്രകാരം കൈലാഷ് ഹോട്ടലിൽ അവരെ സന്ദർശിച്ചു. യുവതിക്കൊപ്പം മദ്യപിച്ച ശേഷം ഇയാൾ യുവതിയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്തതോടെ ഇയാൾ വാസിമിനെ വിളിച്ചുവരുത്തി.
2 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ഡൽഹി പൊലീസ്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെ അധികൃതർ വിവരമറിയിച്ചിട്ടുണ്ട്.
മാർച്ച് 6 ന്, കർണാടകയിൽ ഒരു ഇസ്രായേലി ടൂറിസ്റ്റും അവരുടെ ഇന്ത്യൻ ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.