ഗൂണ്ടാ നേതാവ് സന്ദീപിനെ കനത്ത പൊലീസ് സുരക്ഷയിൽ വീട്ടിൽ എത്തിച്ചപ്പോൾ
സോനിപത്: ഇരട്ട പെൺമക്കളുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ പരോളിൽ വീട്ടിലെത്തി ഗൂണ്ടാ നേതാവായ കാല ജഠേരി എന്ന സന്ദീപ്. ഹരിയാനയിലെ സോനിപത്തിലെ റായ് മേഖലയിലെ ജഠേരി ഗ്രാമത്തിലെത്തിയ ഇയാളെ വാദ്യഘോഷത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
മൂന്ന് മാസം മുൻപ് ഇയാളുടെ ഭാര്യ അനുരാധ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. തുടർന്ന് മക്കളുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് താത്കാലിക പരോൾ അനുവദിച്ചത്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു പേരിടൽ ചടങ്ങ്. ചടങ്ങിനായി വീട് പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.
അതേസമയം ഗ്രാമത്തിൽ പൊലീസ് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഇയാളുടെ വീടിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വീടിന്‍റെ പരിസര പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പേരിടൽ ചടങ്ങിൽ മാധ്യമങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകരെ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് പേരിടൽ ചടങ്ങ് നടന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ സന്ദീപിന്‍റെ സുരക്ഷ കണക്കിലെടുത്താണ് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയത്.