പ്രതിഷേധത്തിൽ നിന്നും
ലഖ്നൗ: ഉത്തർപ്രദേശിലെ ഹർമിപൂർ ജില്ലയിൽ സ്കൂളിലേക്ക് നല്ല വഴി വേണമെന്നാവശ‍്യപ്പെട്ട് ജെൻ ആൽഫ വിദ‍്യാർഥികൾ പ്രതിഷേധവുമായി രംഗത്ത്. ദേശീയ പതാകയും കൈയിലേന്തി മാതാപിതാക്കൾക്കൊപ്പം ആവശ‍്യങ്ങൾ ഉന്നയിച്ച് 5 കിലോമീറ്റർ ദൂരം നടന്ന് കലക്‌ട്രേറ്റിലേക്കാണ് വിദ‍്യാർഥികൾ മാർച്ച് നടത്തിയത്.
തുടർന്ന് 4 മണിക്കൂറോളം ധർണ നടത്തി. രാജ‍്യം സ്വാതന്ത്ര‍്യം നേടിയിട്ടും തങ്ങളുടെ ഗ്രാമത്തിൽ ഒരു റോഡും നിർമിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ അവകാശവാദം. മഴക്കാലത്ത് സ്കൂളിലേക്കുള്ള റോഡ് ചെളിയിൽ മുങ്ങിയതോടെ നാട്ടുകാർക്കും വിദ‍്യാർഥികൾക്കും ഇതിലൂടെയുള്ള യാത്ര ദുസഹമായി. ഇതോടെയാണ് ജെൻ ആൽഫ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഞങ്ങളുടെ യൂണിഫോം വൃത്തികേടായി, ചെളിയിൽ വീണ് ഷൂസ് നശിച്ചു. ഒരു വിദ‍്യാർഥി പറഞ്ഞു. വിഷയം തങ്ങൾ പലതവണകളായി മുൻപും ഉന്നയിച്ചതാണെന്നും എന്നാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം പണി ആരംഭിക്കുമെന്ന് പറഞ്ഞ് അവർ ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ലെന്നും അവർ പറഞ്ഞു. റോഡില്ലെങ്കിൽ തൊഴിലില്ല, എന്ന തരത്തിൽ പോസ്റ്ററുകളുമായിട്ടായിരുന്നു പ്രതിഷേധം.
സംഭവത്തിനു പിന്നാലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റും സിഐയും വിദ‍്യാർഥികളുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി. റോഡ് നിർമാണം ആരംഭിക്കുന്നതു വരെ കുത്തിയിരുപ്പ് സമരം തുടരുമെന്ന് ആദ‍്യം പറഞ്ഞെങ്കിലും റോഡ് പണി ഉടനെ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
വിദ‍്യാർഥികൾക്ക് പിന്തുണയുമായി കോക്റോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സ്വാതന്ത്ര‍്യദിനത്തിൽ 'സ്കൂൾ തിക് കരോ' ക‍്യാംപെയിൻ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് സൗരവ് ദാസ് വ‍്യക്തമാക്കി. അടുത്തിടെ നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ജെൻസികൾ രാജ‍്യവ‍്യാപക പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് ഇപ്പോൾ ജെൻ ആൽഫകളും രംഗത്തെത്തിയിരിക്കുന്നത്.