ജനറല്‍ ധീരജ് സേഠ്
ന്യൂഡൽഹി: കരസേനാ മേധാവിയായി ജനറൽ ധീരജ് സേഠ് ചുമതലയേറ്റു. നാലു പതിറ്റാണ്ടു നീണ്ട സൈനിക സേവനം പൂർത്തിയാക്കി ജനറൽ ഉപേന്ദ്ര ദ്വിവേദി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു ജനറൽ സേഠിന്‍റെ സ്ഥാനാരോഹണം. ദക്ഷിണ കമാൻഡിനെയും ജയ്പുർ ആസ്ഥാനമായ ദക്ഷിണ- പശ്ചിമ കമാൻഡിനെയും നയിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് സേഠ്. രണ്ടു കമാൻഡുകളെ നയിച്ച ഒരാൾ സൈനിക മേധാവിയാകുന്നതും അത്യപൂർവം. സുരക്ഷാ മേഖലയിൽ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് 13 ലക്ഷത്തിലേറെ അംഗങ്ങളുള്ള സൈന്യത്തിന്‍റെ കടിഞ്ഞാൺ സേഠിന്‍റെ കൈകളിലേക്കെത്തുന്നത്.
കരസേനാ ഉപമേധാവിയെന്ന ചുമതലയിൽ നിന്നാണ് അദ്ദേഹം 31ാം കരസേനാ മേധാവിയാകുന്നത്. ഖഡക്‌സ്വാലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പൂർവ വിദ്യാർഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമേർഡ് കോർപ്‌സിൽ കമ്മിഷൻ ചെയ്യപ്പെട്ടത്. കരസേനാ ആസ്ഥാനത്ത് തന്ത്രപരമായ ആസൂത്രണം, ശേഷി വികസനം എന്നീ പ്രധാന വിഭാഗങ്ങളിൽ അദ്ദേഹം സുപ്രധാന ചുമതലകൾ വഹിച്ചു.