വരനെ സ്റ്റേജിൽ കയറി കുത്തി, ഡ്രോണിൽ അക്രമികളെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഫോട്ടോഗ്രാഫർ
അമരാവതി: വിവാഹച്ചടങ്ങിനിടെ വരനെ സ്റ്റേജിൽ കയറി കുത്തിയ അക്രമിയെ പിന്തുടർന്ന് ഫോട്ടോഗ്രാഫറുടെ ഡ്രോൺ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവമുണ്ടായത്. വരനെ ആക്രമിച്ച കടന്നുകളഞ്ഞ അക്രമിയെ രണ്ട് കിലോമീറ്ററോളമാണ് ഡ്രോൺ പിന്തുടർന്നത്.
22 കാരനായ സുജൽ റാം സമദ്രയാണ് വിവാഹദിവസം അക്രമിക്കപ്പെട്ടത്. ചടങ്ങിനിടെ സ്റ്റേജിൽ കയറിയ അക്രമികൾ മൂന്നു തവണ സുജലിനെ കുത്തുകയായിരുന്നു. യുവാവിന്‍റെ കാൽമുട്ടിലും തുടയിലുമാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്നവർ അക്രമികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു.
രണ്ട് പേരാണ് വരനെ ആക്രമിച്ചത്. ഇവർ രക്ഷപ്പെട്ട് ഓടുന്നതു മുതലുള്ള ദൃശ്യങ്ങളാണ് ഡ്രോൺ പകർത്തിയത്. ഓറഞ്ച് ഹുഡി ധരിച്ചയാളാണ് ആദ്യം ഓടി പുറത്തിറങ്ങിയത്. തുടർന്ന് ഇയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യുകയായിരുന്നു. പിന്നാലെ വലിയ കത്തിയുമായി രണ്ടാമത്തെ ആളും എത്തി. തന്നെ പിന്തുടർന്നു വന്ന വരന്‍റെ അച്ഛന് നേരെ ഇയാൾ കത്തി വീശുന്നതും വിഡിയോയിൽ കാണാം. ഹൈവേയിലേക്ക് കയറി ഇവർ വണ്ടി ഓടിച്ചു പോകുന്നതും ക്യാമറാമാൻ പകർത്തി.
രഘോ ജിതേന്ദ്ര ബക്ഷിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് ദൃശ്യങ്ങൾ ഇയാളുടെ മുഖം വിഡിയോയിൽ വ്യക്തമാണ്. നിലവിൽ അക്രമികൾ ഒളിവിലാണ്. ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.