'രാത്രി പാർട്ടിക്ക് പോയാൽ കൂട്ടബലാത്സംഗത്തിനിരയാവും'; വിവാദമായി പൊലീസിന്‍റെ ബോധവത്ക്കരണ പോസ്റ്റർ
അഹമ്മദാബാദ്: സ്ത്രീ സുരക്ഷയുടെ പേരിൽ നഗരങ്ങളിൽ പൊലീസ് പതിച്ച പോസ്റ്ററുകൾ വിവാദത്തിൽ. 'രാത്രിയിലെ പാർട്ടികളിൽ പങ്കെടുത്താൽ ബലാത്സംഗത്തിന് ഇരകളായേക്കാം. ഇരുട്ടിൽ കുട്ടുകാരെ വിളിച്ചുകൊണ്ട് പോവരുത്. ഇത് ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരകളാക്കിയേക്കാം ' എന്നിങ്ങനെയായിരുന്നു പോസ്റ്ററുകൾ. ഗുജറാത്ത് ട്രാഫിക് പൊലീസിന്‍റെ പിന്തുണയോടെ സ്ത്രീ സുരക്ഷയ്ക്കായി പ്രസിദ്ധീകരിച്ച പോസ്റ്ററുകളാണിവയെന്നാണ് വിവരം. എന്നാൽ സംഭവം വിവാദമായതോടെ തങ്ങൾക്കിതിൽ പങ്കില്ലെന്ന് കാട്ടി ഗുജറാത്ത് എസ്പി അടക്കം രംഗത്തെത്തി.
സ്താർക്ത എന്ന ഗ്രൂപ്പിന്‍റെ പേരിലാണ് നഗരത്തിലുടനീളം പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. പോസ്റ്ററുകളുടെ സ്ഫോൺസർഷിപ്പ് ട്രാഫിക് പൊലീസിനാണ്. എന്നാൽ ട്രാഫിക് ബോധവത്ക്കരണം മാത്രമാണ് സ്താർക്തയ്ക്ക് നൽകിയിരിക്കുന്നതെന്നും സ്ത്രീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ സ്താർക്തയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ സ്ത്രീകളെ പഴിചാരുന്ന രീതിയിലുള്ള പോസ്റ്ററുകൽ പൊതുസ്ഥലങ്ങളിൽ പതിപ്പിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് ചോദ്യം ഉയരുന്നു. പോസ്റ്ററുകൾ സ്ത്രീവിരുദ്ദമാണ്, പൊലീസിന് സാമാന്യ ബോധമില്ലെ എന്നതടക്കം വിമർശനമുയരുന്നു. സംഭവം വലിയ വിവാധമായതിനു പിന്നാലെ പോസ്റ്ററുകൾ നീക്കം ചെയ്തു.