മനുഷ്യക്കടത്ത് കേസ്: എട്ട് ബംഗ്ലാദേശികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ജീവപര്യന്തം
ന്യൂഡൽഹി: ബംഗ്ലാദേശ് സ്വദേശിനികളെ ഉൾപ്പെടുത്തി 2019ൽ നടന്ന മനുഷ്യക്കടത്ത് കേസിൽ എട്ട് ബംഗ്ലാദേശികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹൈദരാബാദിലെ എൻഐഎ കോടതിയുടേതാണ് വിധി.
പ്രതികൾക്ക് 1.37 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികം തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. ശിക്ഷിക്കപ്പെട്ട ഒൻപത് പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. റുഹുൽ അമീൻ ധാലി, മുഹമ്മദ് യൂസഫ് ഖാൻ, ഖദീജ ഷെയ്ഖ്, മുഹമ്മദ് റാണ ഹുസൈൻ, മുഹമ്മദ് അൽ മാമുൻ, സോജിബ് ഷെയ്ഖ്, സുരേഷ് കുമാർ ദാസ്, മുഹമ്മദ് അബ്ദുല്ല മുൻഷി, മുഹമ്മദ് അയൂബ് ഷെയ്ഖ് എന്നിവരാണ് പ്രതികൾ.
ജോലിയും മികച്ച വേതനവും വാഗ്ദാനം ചെയ്ത് ബംഗ്ലാദേശ് സ്വദേശിനികളെ ഇന്ത്യയിലേക്ക് എത്തിച്ചശേഷം വേശ്യാവൃത്തിയിലേക്ക് നിർബന്ധിച്ചതാണ് കേസ്. 2019 സെപ്റ്റംബറിൽ ഹൈദരാബാദിലെ ജൽപള്ളി ഗ്രാമത്തിലെ വേശ്യാലയത്തിൽ തെലങ്കാന പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശ് വനിതകളെ രക്ഷപ്പെടുത്തിയിരുന്നു. കൂടാതെ ഹൈദരാബാദിലെ ബാലാപുരിലെ മഹിമൂദ് കോളനിയിലെ ഒരു വീട്ടിൽ നിന്ന് മറ്റൊരു വനിതയെയും രക്ഷപ്പെടുത്തി.
2019 ഒക്റ്റോബർ 12ന് എൻഐഎ അന്വേഷണം ഏറ്റെടുത്തു. 2019ലും 2020ലുമായി പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, 1946ലെ വിദേശി നിയമം തുടങ്ങിയവ പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തത്.