പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിലെ കരസേനാ താവളത്തിൽ നിന്ന് സർവീസ് തോക്കുകളും വെടിക്കോപ്പുകളും മോഷണം പോയ സംഭവത്തിൽ ഒരു സൈനികൻ കസ്റ്റഡിയിൽ. തെലങ്കാന പൊലീസും മറ്റ് വിഭാഗങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് സൈനികനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ മറ്റുചിലരുടെ പങ്കും പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച ആയുധങ്ങൾ കണ്ടെത്തിയോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിലവിൽ അന്വേഷണം തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്.
ഓഗസ്റ്റ് 31ന് ബൊല്ലാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രാസ് റെജിമെന്‍റിന്‍റെ 20ാം ബറ്റാലിയനിലെ സൈനിക കേന്ദ്രത്തിൽ നിന്നാണ് അഞ്ച് അസോൾട്ട് റൈഫിളുകളും ഏഴ് പിസ്റ്റളുകളും 21 മാഗസിനുകളും വെടിയുണ്ടകളും നൈറ്റ് വിഷൻ ബൈനോക്കുലറും മോഷണം പോയത്. തുടർന്ന് 20-ാം ബറ്റാലിയനിലെ ലെഫ്റ്റനന്‍റ് കേണൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കരസേനയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു.