ന്യൂഡൽഹി: അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആറാമത് ഇന്ത്യ- അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്ത അദ്ദേഹം, അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മുൻഗണനകളും കാഴ്ചപ്പാടുകളും ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു.
സാംസ്കാരികം, പൈതൃകം, ഭാഷ, പരമ്പരാഗതമായ രീതികളിലെ ഇന്ത്യ- അറബ് ബന്ധം, വാണിജ്യം എന്നിവയിലെല്ലാം ഇരുരാജ്യങ്ങളിലെയും ആളുകൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പരസ്പരം ഊഷ്മളമായതാണ്.
വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാരം വർധിച്ചിട്ടുണ്ട്. നിലവിൽ 240 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ വ്യാപാരം നടക്കുന്നു. ഇന്ത്യയുടെ ഊർജത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അറബ് ലോകത്തിന്റെ കാര്യമായ സംഭാവനകളുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 60 ശതമാനവും, രാസവളത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യയ്ക്ക് നൽകുന്നത് അറബ് ലോകമാണ്.
ഭക്ഷണം, ഊർജം, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊർജം, സ്റ്റാർട്ടപ്പുകൾ, വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾ തുടങ്ങിയ മേഖലകളിലേക്ക് ശക്തമായ ഉഭയകക്ഷി ബന്ധങ്ങളാണു വ്യാപിച്ചുകിടക്കുന്നത്. പരസ്പര നിക്ഷേപങ്ങൾക്കായി സഹകരിക്കുന്നു, ഉഭയകക്ഷി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. സംരംഭകത്വം, ശാസ്ത്ര-സാങ്കേതിക സഹകരണം, പരിസ്ഥിതി സംരക്ഷണം, ഭക്ഷണം, ഊർജ്ജ സുരക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് പരസ്പരം സാമ്പത്തിക ഇടപെടലിന് പുതിയ ഊന്നൽ നൽകുന്നത്- മുരളീധരൻ ചൂണ്ടിക്കാട്ടി
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള കൂടുതൽ സഹകരണത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി വർധിപ്പിക്കാനുള്ള ധാരാളം അവസരങ്ങളുണ്ടെന്ന് ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിൽ ചെയർമാനും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനെജിങ് ഡയറക്റ്ററുമായ അദീബ് അഹമ്മദ് വ്യക്തമാക്കി.
പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായി അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയുടെ അനന്തമായ സാധ്യതകൾ ഇരു രാജ്യവും പ്രയോജനപ്പെടുത്തുന്നത് സന്തോഷകരമാണ്. ഇരു മേഖലകളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കുകയാണ്. അറിവ് പങ്കുവയ്ക്കുന്നതിനുള്ള അന്തരീക്ഷം വളർത്തുക, മുൻഗണനാ മേഖലകളിൽ സംയുക്ത പദ്ധതികൾ നടപ്പാക്കൽ, ത്വരിതപ്പെടുത്തുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
ഇന്ത്യ- അറബ് പങ്കാളിത്തം പുതിയ കാലഘട്ടത്തിന് കൂടുതൽ ആവശ്യമാണ്. പതിറ്റാണ്ടുകളായുള്ള സവിശേഷ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ശാശ്വത മനോഭാവത്തിന്റെ തെളിവാണ് ആറാമത് ഇന്ത്യ- അറബ് പങ്കാളിത്ത സമ്മേളനം. സമ്പന്നവും അംഗീകൃതവുമായ രണ്ട് വ്യാപാര കൂട്ടായ്മകൾ എന്ന നിലയിൽ, ഇന്ത്യയും അറബ് ലോകവും ബിസിനസ് രംഗത്ത് അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥകളുടെ അനന്ത സാധ്യതകൾ പ്രചോദനപ്പെടുത്തുന്ന സാധ്യതകളാണ് നിലവിലുളളത്. ഉഭയകക്ഷി വ്യാപാരത്തിൽ 160 ബില്യൺ ഡോളർ കടന്നിരിക്കുന്നു എന്നതും അറബ് ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഉൾപ്പെടുന്നു എന്നതും നമ്മുടെ പ്രദേശങ്ങൾ തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധത്തെ കാണിക്കുന്നു- അദീബ് അഹമ്മദ് വ്യക്തമാക്കി.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും പൊതുവായ ബന്ധങ്ങളുമാണെന്ന് അറബ് സ്റ്റേറ്റ്സിലെ സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസിഡർ ഡോ. അലി ഇബ്രാഹിം അൽ മാലിക്കി പറഞ്ഞു. വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികവും ആഗോളവുമായ വികസനത്തിന് സംയുക്തമായി സംഭാവന നൽകുന്നതിനും ഇരുപക്ഷവും സമീപ വർഷങ്ങളിൽ സ്ഥിരമായി മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും അറബ് ലോകവും തമ്മിൽ നിലവിലുള്ള ബന്ധത്തിന്റെ ശക്തി ഊന്നിപ്പറഞ്ഞ യൂണിയൻ ഓഫ് അറബ് ചേംബേഴ്സിന്റെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് ഹനഫി, കേവലം ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിൽ നിന്ന് ശ്രദ്ധ മാറ്റി പുതിയ അടിത്തറയിൽ പടുത്തുയർത്തേണ്ടതിന്റെ ആവശ്യകത നിർദ്ദേശിക്കുകയും ചെയ്തു. കൂടുതൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്കും ഐക്യത്തിലേക്കും ഇന്ത്യയ്ക്കും അറബ് ലോകത്തിനുമിടയിൽ ഒരു പേയ്മെന്റ് സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത ചരക്കുകളിൽ നിന്ന് നാലാം വ്യാവസായിക വിപ്ലവത്തിലേക്കും കാർഷിക മേഖലയിലെ ഡിജിറ്റൽ സാങ്കേതികവിദ്യ ആപ്ലിക്കേഷനുകളിലേക്കും വിതരണ ശൃംഖലകളുടെ മാനേജ്മെന്റിലേക്കും മാറണമെന്നും ഹനഫി പറഞ്ഞു.
അറബ് ലോകത്ത് ഒരു നിക്ഷേപ ശക്തി എന്ന നിലയിൽ ഇന്ത്യ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് ഫെഡറേഷൻ ഓഫ് അറബ് ബിസിനസ്മെൻ ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ താരിഖ് ഹിജാസി പറഞ്ഞു. 2022ൽ നിക്ഷേപിച്ച മൂലധനത്തിന്റെ കാര്യത്തിലും ആരംഭിച്ച പദ്ധതികളുടെ എണ്ണത്തിലും അറബ് ലോകത്തെ മൂന്നാമത്തെ വലിയ നിക്ഷേപ രാജ്യമായി ഇന്ത്യ ഉയർന്നു. ഭാവിയിലെ അറബ്- ഇന്ത്യൻ പങ്കാളിത്തത്തിനായുള്ള തങ്ങളുടെ അഭിലാഷങ്ങളും കാഴ്ചപ്പാടുകളും കൈവരിക്കുന്നതിന് ഈ സമ്മേളനം ഈ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അറബ് രാജ്യങ്ങളുമായും വ്യാപാരം വർധിപ്പിക്കാൻ ഇന്ത്യൻ ബിസിനസുകൾക്ക് ഇതിലും നല്ല സമയം ഉണ്ടായിട്ടില്ലെന്ന് ഫിക്കി സെക്രട്ടറി ജനറൽ ശൈലേഷ് പഥക് പറഞ്ഞു. ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിൽ കോ ചെയർ ഡോ. സിദ്ദീഖ് അഹമ്മദ് നന്ദി പറഞ്ഞു.